Tuesday 28 February 2012

ജീവിതത്തിന്റെ കടല്‍ ഞങ്ങളുടെ രചനക്ക് മഷിപ്പാത്രം

                                                                  മേലാണ്‍മൈ പൊന്നുച്ചാമിയും സു വെങ്കടേശനും
അവാര്‍ഡ് തരപ്പെടുത്തുന്നവരെക്കുറിച്ച് ഇവര്‍ക്ക് വേവലാതിയില്ല. അവാഡുകള്‍ക്കുവേണ്ടിയല്ല ഇവര്‍ എഴുതുന്നത്. ജനങ്ങള്‍ക്കൊപ്പമുള്ള പോരാട്ടത്തിനിടയില്‍ വീണുകിട്ടുന്ന അനുഭവങ്ങളും വാക്കുകളും ഇവര്‍ കുറിച്ചിടും. ഉന്നതഅംഗീകാരങ്ങള്‍ ഇവരെ ഭ്രമിപ്പിക്കുന്നില്ല. പോരാട്ടത്തിനുള്ള ഊര്‍ജമാണിവര്‍ക്കത്. ജീവിതത്തിന്റെ കടലുതന്നെയാണ് രചനക്കുള്ള മഷിപ്പാത്രമെന്ന് തിരിച്ചറിഞ്ഞ  എഴുത്തുകാരെന്ന പേരിലല്ല, രാഷ്ട്രീയ പ്രവര്‍ത്തകരായി അറിയപ്പെടാനിഷ്ടം. 


വിരുദനഗറിലെയും മധുരയിലെയും സിപിഐ എം നേതാക്കളായ മേലാണ്‍മൈയും സു വെങ്കടേശനും തമിഴില്‍ ഏറ്റവുമേറെ വായിക്കപ്പെടുന്ന എഴുത്തുകാര്‍. ഇരുവരും കേന്ദ്രസാഹിത്യ അക്കാദമി അവാഡ് ജേതാക്കള്‍. അവാഡിന്റെ അലങ്കാരത്തണലില്‍ വിശ്രമിക്കാനിവര്‍ക്ക് സമയമില്ല. തമിഴകത്തെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം നടത്തുന്ന സന്ധിയില്ലായുദ്ധത്തിലെ മുന്നണിപ്പോരാളികള്‍. ഒപ്പം തമിഴ്നാട്ടിലെ പുരോഗമനാശയക്കാരായ എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും സംഘടന 'മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ ഭാരവാഹികള്‍. രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ് തങ്ങളെ തമിഴകം ശ്രദ്ധിക്കുന്ന എഴുത്തുകാരാക്കിയതെന്ന് സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികളായ ഇരുവരും പറയുന്നു. 


സിപിഐ എം വിരുദനഗര്‍ ജില്ലാ കമ്മിറ്റി മുന്‍അംഗവും മുര്‍പോക്ക് എഴുത്താളര്‍ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മേലാണ്‍മൈ പൊന്നുച്ചാമിയുടെ 'മിന്‍സാരപ്പൂ' എന്ന കഥാസമാഹാരത്തിനാണ് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാഡ്. തമിഴില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്ന്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വേറെയും. 'ഇനി' എന്ന നോവല്‍ കെ എസ് വെങ്കിടാചലം മലയാളത്തിലേക്ക് മൊഴിമാറ്റി. അഞ്ചാംതരം വരെ മാത്രം പഠിച്ച അദ്ദേഹത്തിന്റെ രചനകള്‍ ഇന്ന് തമിഴ്നാട്ടിലെ സര്‍വകലാശാല സിലബസിലെ അവിഭാജ്യഘടകം. 


'കാവല്‍കോട്ടം' എന്ന ചരിത്രാഖ്യായികക്ക് മികച്ച ആദ്യ രചനക്കുന്ന പ്രഥമ സാഹിത്യ അക്കാദമി പുരസ്കാരം സു വെങ്കടേശനെ തേടിയെത്തിയപ്പോള്‍ തമിഴകത്തിന് അത് അത്ഭുതമായില്ല.  15വര്‍ഷത്തെ ചരിത്രാന്വേഷണത്തിന്റെ സൃഷ്ടിയായ ഈ 1058 പേജുള്ള ഈ ബൃഹദാഖ്യാനം ഇതിനകം പന്തീരായിരം കോപ്പി വിറ്റഴിഞ്ഞു. മധുര നഗരത്തിന്റെ ആറു നൂറ്റാണ്ടു നീണ്ട ചരിത്രമാണതില്‍. സിപിഐ എം മധുര ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വെങ്കടേശന്‍ ഉത്തപുരം മുത്താലമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശനം നല്‍കുന്നതിന് സിപിഐ എം നടത്തുന്ന സമരത്തിന്റെ മുന്നണിപ്പോരാളി. 'കാവല്‍കോട്ട'ത്തിനു മുമ്പ് നാലു കവിതാ സമാഹാരങ്ങളും ഒമ്പത് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Post a Comment